കൊല്ലം: വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന് തന്റെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന് എംഎല്‍എ. വെണ്മണിയില് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര്‍ അതുയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്‍ത്താന്‍. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന്‍ അഭിപ്രായം പറയും. നാടന്‍ഭാഷയില്‍ വര്‍ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന്‍ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.